ദില്ലി: മൂന്നുമാസത്തിൽ കൂടുതൽ ഗർഭിണിയായവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന വിവാദ സർക്കുലർ പിൻവലിച്ച് എസ്ബിഐ. ഗർഭിണികൾക്ക് നിയമന വിലക്കേർപെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികൾക്ക് അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിൽ താൽകാലിക അയോഗ്യത നൽകുന്നതായിരുന്നു എസ്ബിഐയുടെ പുതിയ സർക്കുലർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്ത് വന്നിരുന്നു. തീരുമാനത്തിനെതിരെ രംഗത്തെത്തിയ ദില്ലി വനിതാ കമ്മീഷൻ, സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.