ദില്ലി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധിച്ച കേസിലെ പ്രതി എ.ജി.പേരറിവാളന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എൽ.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എൽ.ഗവായിയുമാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും ജാമ്യം. ഇതുപ്രകാരം എല്ലാ മാസത്തിലെയും ആദ്യ ആഴ്ച ലോക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി.
1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. തുടർന്ന് 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോൾ അനുവദിച്ചിരുന്നു. ഇതിനു ശേഷം എട്ടുതവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം പരോളിൽ ഇറങ്ങിയതിന് ശേഷം ഹൈക്കോടതി പരോൾ കാലാവധി നീട്ടി നൽകിയിരുന്നു. ജയിൽമോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളൻ.