തമിഴ്നാട്: ഈറോഡിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളെക്കൊണ്ട് കുളിമുറിയും വാട്ടർ ടാങ്കും വൃത്തിയാക്കിച്ചു.സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂൾ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തു.കൂടാതെ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാളെ പെരുന്തുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കുട്ടിയോട് മാതാപിതാക്കൾ ചോദിച്ചു. അപ്പോൾ താനുൾപ്പെടെയുള്ള കുട്ടികളെ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ടോയ്‍ലെറ്റും വാട്ടർ ടാങ്കും വൃത്തിയാക്കാൻ നിയോഗിച്ചിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ വിദ്യാർത്ഥികളോട് വിവരം തിരക്കിയപ്പോൾ വീഡിയോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നു.
സ്കൂളിലെ പ്രധാന അദ്ധ്യാപികയാണ് ഇതിന് തങ്ങളെ നിർബന്ധിച്ചതെന്നും കുട്ടികൾ പറയുന്നു. നിരവധി തവണ ശുചിമുറി വൃത്തിയാക്കിച്ചു എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. പ്രധാന അദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധം നടത്തിയിരുന്നു. അതേ സമയം സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അദ്ധ്യാപിക ഗീതാറാണിക്കായി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗീതാറാണിയെ സസ്പെൻഡ് ചെയ്തത്.