തിരുവനന്തപുരം: സംസ്ഥാനത്ത് സ്ക്കൂൾ തുറക്കാൻ മാർഗരേഖയായി. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരുബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ സ്‌കൂളുകളില്‍ ഇരിപ്പട ക്രമീകരണം വേണമെന്ന് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ പറയുന്നു.
എൽപി തലത്തിൽ ഒരു ക്ലാസിൽ അനുവദിക്കുക 10 കുട്ടികളെ മാത്രമാണ്. യുപി തലത്തിൽ 20 കുട്ടികളെയാണ് ഒരു ക്ലാസിൽ അനുവദിക്കുക. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അതേസമയം ഉച്ചഭക്ഷണം ആദ്യഘട്ടത്തിൽ നൽകില്ല. ഉച്ചഭക്ഷണം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും മാർഗരേഖയിൽ പറയുന്നു. സ്‌കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള ലഭിക്കില്ല. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളുടെ സംയുക്തമാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.
ചെറിയ ക്ലാസുകളില്‍ ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഇതുമൂലം ക്ലാസുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനാവുമെന്നും മാര്‍ഗരേഖയില്‍പറയുന്നു.

