തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ (Schools Opening In Kerala)തുറക്കുന്നു. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.
ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ (Schools In Kerala)തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങൾ പൂർത്തിയായി കഴിഞ്ഞു. രക്ഷിതാക്കളുടെ സമ്മത പത്രത്തോടെയാകും വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക. ബയോബബിൾ മാതൃകയിലാകും ക്ലാസുകൾ നടക്കുകയെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം വാക്സിനെടുക്കാത്ത അധ്യാപകരും, അനധ്യാപകരും സ്കൂളിൽ എത്തേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം അവലോകനം നടത്തി വേണ്ട പരിഷ്കാരങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം.
സ്കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്‌കാനർ വിതരണം ചെയ്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഒരുക്കങ്ങളൊക്കെ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കണം. സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്.

