കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് പോലീസ് അപ്പീൽ നൽകിയിരിക്കുന്നത് .
2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിങ് നടത്തിയിരുന്നു. എന്നാൽ അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന നിലപാടിലാണ് മെഡിക്കല്‍ ബോര്‍ഡ്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു എന്നാണ് വിവരം .