രാഹുലിന്റെ ഇന്ത്യ-ചൈന വിഷയത്തിലെ വസ്തുതാവിരുദ്ധമായ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ,
രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ചൈനയുമായി രഹസ്യ ധാരണാപത്രം ഒപ്പിട്ടെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ രാഹുൽ ഗാന്ധി, ഇന്ത്യ-ചൈന വിഷയത്തിൽ വസ്തുതാവിരുദ്ധ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.
ചൈനയെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ശ്രദ്ധിക്കണം. ഒരു രഹസ്യ ധാരണാപത്രം ചൈനയുമായി രാഹുൽ ഗാന്ധി ഒപ്പിട്ടിട്ടുണ്ട്. ചൈനീസ് അംബാസിഡർമാരുമായി രാഹുൽ നിരന്തരം കൂടിക്കാഴ്ച നടത്തുന്നുവെന്നും ചൈനയുമായി ഇന്ത്യ എപ്രകാരം ബന്ധം സ്ഥാപിക്കണമെന്ന് പഠിപ്പിക്കാൻ ശ്രമിക്കുകയാണ് രാഹുൽ ഗാന്ധിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അതേസമയം, ചൈനയ്‌ക്ക് ഇഷ്ടപ്പെടില്ലെന്ന് കാരണത്താലാണ് അതിർത്തിയിൽ റോഡുകൾ പോലും നിർമ്മിക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നത്. അതിർത്തിയിലെ ഒരിഞ്ച് ഭൂമിപോലും നരേന്ദ്രമോദി സർക്കാർ വിട്ടുകൊടുത്തിട്ടില്ലെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും കേന്ദ്ര സർക്കാർ തയ്യാറല്ലെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.
അതേസമയം, ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന അവകാശവാദമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. കേന്ദ്രഭരണപ്രദേശത്ത് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ കണ്ടുപിടുത്തം. ഇവിടെ ആളുകൾ പറയുന്നത് ചൈനീസ് പട്ടാളം നമ്മുടെ നാട്ടിൽ കടന്നിരിക്കുന്നു എന്നാണ്. നേരത്തെ മേയാൻ ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് ഇപ്പോൾ പോകാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ അത് ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തിയത്.