ജയ്പൂർ:നിരവധി ഹിന്ദു ആഘോഷങ്ങൾ ഈ മാസം നടക്കാനിരിക്കെ പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ ഉയർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. രാമനവമി, ദുർഗ അഷ്ടമി, ഹനുമാൻ ജയന്തി, മഹാവീർ ജയന്തി തുടങ്ങിയ ഹിന്ദുമത വിശ്വാസികളുടെ ആഘോഷദിനങ്ങൾ അടുത്തിരിക്കുന്ന സമയത്താണ് പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ ഉയർത്തുന്നതിന് വിലക്ക് രാജസ്ഥാൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കോട്ട, അജ്മീർ, ജോധ്പൂർ, ബിക്കാനീർ ജില്ലാ ഭരണകൂടങ്ങളും സമാനരീതിയിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മതത്തെ പ്രതിനിധീകരിക്കുന്നതോ, മതചിഹ്നങ്ങൾ ഉൾപ്പെട്ടതോ ആയ പതാകകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കരുതെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. എന്നാൽ നിരവധി ഹിന്ദു ആഘോഷങ്ങൾ ഈ മാസം നടക്കാനിരിക്കെയാണ് ഈ ഉത്തരവ് രാജസ്ഥാൻ സർക്കാർ പുറപ്പെടുവിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇത്തരം ആഘോഷങ്ങൾക്ക് മുന്നോടിയായി പല നഗരങ്ങളിലും ശോഭായാത്രകൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പലപ്പോഴും കൊടികൾ സ്ഥാപിക്കാറുള്ളത്. എന്നാൽ പൊതു ഇടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു മതത്തെ പ്രതിനിധീകരിക്കുന്ന പതാക സ്ഥാപിക്കുന്നത് മറ്റ് മതത്തിലുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. അനുവാദമില്ലാതെ ഈ ഇടങ്ങളിൽ പതാക സ്ഥാപിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം ഈ മാസം ആദ്യം ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ കരൗലിയിൽ നടത്തിയ ബൈക്ക് റാലിക്ക് നേരെ മുസ്ലീം മതമൗലികവാദികളുടെ ആക്രമണം ഉണ്ടായിരുന്നു.അന്ന് റാലിക്ക് നേരെ കല്ലേറ് ഉണ്ടാവുകയും മൂന്ന് ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് തുടർന്ന് പ്രദേശത്ത് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.