പാലക്കാട്: കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.പാലക്കാട് ഒലവക്കോട് ബൈക്ക് മോഷണം ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നത്. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഒലവക്കോട് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിന് സമീപത്തുവെച്ചാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. മുണ്ടൂർ കുമ്മാട്ടി കാണാനായി എത്തിയവരാണ് യുവാവിനെ മർദ്ദിച്ചത്.
പ്രതികളായ ഇവർ കുമ്മാട്ടി കാണാൻ എത്തുകയും തുടർന്ന് മദ്യപിക്കുന്നതിനായി ഹോട്ടലിൽ മുറിയെടുക്കുകയുമായിരുന്നു. മദ്യപിച്ച് തിരിച്ചിറങ്ങിയപ്പോൾ ഹോട്ടലിന് മുൻപിൽ ബൈക്ക് കാണാനില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും. ഇതിൽ നിന്നും റഫീഖിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചയാൾ ബൈക്ക് എടുത്തു കൊണ്ടു പോകുന്നത് കാണുകയായിരുന്നു. തുടർന്ന് റഫീഖിനെ ചോദ്യം ചെയ്തു. ബൈക്ക് എടുത്തിട്ടില്ലെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട് എന്നാണ് പോലീസ് നിഗമനം. ഇവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.കൂടാതെ റഫീഖിനെതിരെ മോഷണ കുറ്റം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബൈക്ക് മോഷ്ടിച്ചത് റഫീഖ് തന്നെയാണോയെന്നും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.