സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിലൂടെ പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പോലീസ് വിഡിയോകൾ മൊബൈൽ ഫോണിൽ നിന്നുമാണ് കണ്ടെടുത്തത്.
ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും കത്തിച്ചു വെയ്ക്കും. എന്നിട്ട് തീപിടിക്കുന്നത് വരെ കാത്തിരിക്കും. പിന്നെ അടുത്ത സീറ്റിലും ഇതേ രീതിയില്‍ തീവെക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിന്‍ കത്തിച്ച സംഭവത്തില്‍, ആദിലാബാദ് ജില്ലയിലെ സോനാപൂര്‍ വില്ലേജിലെ റാത്തോഡ് പൃഥ്വിരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. തീവെപ്പിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തീവെക്കുന്നവരുടെ മുഖം ഉള്‍പ്പെടെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
സെക്കന്ദരാബാദ് സ്റ്റേഷനിലെ യാത്രാ തീവണ്ടിക്ക് തീവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ സ്റ്റേഷനില്‍ വാതില്‍ ഉള്‍പ്പെടെയുളള ഫര്‍ണീച്ചറുകള്‍ ഇളക്കിയെടുത്ത് എറിയുന്നതിന്റേയും എസി തീവണ്ടിയുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റേയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരിക്കുന്നത്.
ബിഹാറിലും മറ്റും അഗ്‌നിപഥിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സെക്കന്ദരാബാദിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ മറവില്‍ സമൂഹ്യവിരുദ്ധ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ഉണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ ഇന്നലെ 10 യുവാക്കളെ കൂടി ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോയ്ഗുഡ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.