ഹരിയാന: അഗ്നിപഥിൽ നിന്നും വിരമിക്കുന്ന അഗ്നിവീർ സൈനികര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ഹരിയാന സര്‍ക്കാര്‍. അത് ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പൊലീസിലായാലും അഗ്‌നിപഥ് പദ്ധതിയില്‍ നിന്നും തിരിച്ചെത്തി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി.
എന്നാൽ, സൈനിക റിക്രൂട്ട് മെന്റ് അഗ്നിപഥ് പദ്ധതി യുവാക്കള്‍ക്കും സൈന്യത്തിനും ഒരുപോലെ നേട്ടമാണെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. പ്രചരിക്കപ്പെടുന്ന ചില വിവരങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് ഉദ്യോഗാര്‍ത്ഥികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്നും കരസേനാ മേധാവി ആജ് തക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ‘അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ല. രാജ്യത്ത് ഇത് നല്ല മാറ്റങ്ങളുണ്ടാക്കും, നടപ്പാക്കുമ്പോള്‍ ആവശ്യാനുസരണം പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തും,’ ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
സമൂഹത്തിലെ തെറ്റായ വിവരങ്ങളില്‍ യുവാക്കള്‍ തെറ്റിദ്ധരിക്കരുത്, അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ഫിസിക്കല്‍, എഴുത്ത് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം അവരെ ഉപദേശിച്ചു.
‘അഗ്‌നിപഥ് പദ്ധതി തങ്ങള്‍ക്കും സൈന്യത്തിനും രാജ്യത്തിനും ഗുണകരമാണെന്ന് രാജ്യത്തെ യുവാക്കള്‍ മനസ്സിലാക്കണം. ഇത് സൈന്യത്തിനും രാജ്യത്തിനും ഒരുപോലെ വിജയമാണ്. തെറ്റിദ്ധരിക്കരുത്’ മനോജ് പാണ്ഡെ പറഞ്ഞു.