റായ്പൂർ: രണ്ട് വനിതാ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിൽ ബിജാപൂരിലെ ജബേലി ഗ്രാമത്തിലാണ് സംഭവം. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ സേന തുടരുകയാണ്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ജബേലി ഗ്രാമത്തിലെ വന മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയ്‌ക്കായി കഴിഞ്ഞ ദിവസം രാത്രിയാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.
തുടർന്ന് രാത്രി മുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഭീകരരുടെ താവളം സേന കണ്ടെത്തുകയായിരുന്നു. സേനാംഗങ്ങൾ താവളം വളഞ്ഞതോടെ രക്ഷപ്പെടുന്നതിനായി ഭീകരർ വെടിയുതിർത്തു. ഇരുവരും തമ്മിൽ ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുമായി ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡും, സിആർപിഎഫും ചേർന്നാണ് ഏറ്റുമുട്ടിയത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ രണ്ട് വനിതകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്നും നാടൻ തോക്ക്, 9 MM പിസ്റ്റൽ, കോർഡെക്‌സ് വയർ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ മറ്റ് ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്.