കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ എ.അക്ബറി ന്റെ നേതൃത്വത്തില്‍ രാസലഹരിക്കെതിരെയുളള നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷത്തിലാണ് ഓച്ചിറ കൊല്ലം സ്വദേശി റിജു (41), കുറുവിലങ്ങാട് കോട്ടയം സ്വദേശി ഡിനോ ബാബു(32), തലശ്ശേരി, ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെ പിടികൂടിയത്. 19.82 ഗ്രാം എം.ഡി.എം.എ യും 4.5 ഗ്രാം ഹാഷ് ഓയിലുമാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്. ഒന്നിച്ച് വാങ്ങി ശേഖരിക്കുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാര്‍ക്കും അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇതിനായി ഇലക്ട്രോണിക്ക് ഡിജിറ്റൽ വെയിങ് മെഷീനും സംഘം കയ്യില്‍ കരുതിയിരുന്നു. മൃദുലയെ മുന്നില്‍ നിര്‍ത്തിയാണ് റിജോയും ഡിനോ ബാബുവും മയക്കുമരുന്ന് കൊണ്ടുവരികയും വില്‍ക്കുകയും ചെയ്തിരുന്നത്. സ്ത്രീ കൂടെയുണ്ടെങ്കില്‍ പോലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും തലശേരി സ്വദേശി മൃദുലയെ കൂടെ കൂട്ടിയത്.
ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി ഡിനോ ബാബുവും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. മയക്കുമരുന്ന്, വഞ്ചന കേസുകളാണ് അധികവും. അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.