ഒറ്റപ്പാലം : പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത്.ജി.നായർ, പാലക്കാട് ജില്ലയിലെ , വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി. നജുമുദ്ദീൻ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തു. വെള്ളിനേഴി സ്വദേശിനിയായ പരാതിക്കാരി തൻെറ പേരിലുള്ള വസ്തുവിന്റെ പട്ടയം ലഭിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പട്ടയം നൽകണമെങ്കിൽ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തൊട്ടടുത്ത പുരയിടക്കാരായ രണ്ടുപേരുടെ സമ്മതപത്രം കൂടി നൽകണമെന്ന് താലൂക്ക് ഓഫീസിൽ നിന്നറിയിച്ചു. ഇതിനെ തുടർന്ന് സമ്മതപത്രവുമായി വെള്ളിനേഴി വില്ലേജ് ഓഫീസിൽ സാക്ഷ്യപ്പെടുത്തുന്നതിന് പലപ്രാവശ്യം കയറിയിറങ്ങിയിട്ടും ഇവർക്ക് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയില്ല
ഒടുവിൽ വില്ലേജ് ഓഫീസർ കെ.പി. നജുമുദ്ദീനെ കണ്ടപ്പോൾ സമ്മതപത്രം നൽകണമെങ്കിൽ 12,000 രൂപ കൈക്കൂലി നൽകണമെന്നും പട്ടയം അനുവദിക്കുന്നതിലേക്ക് ലാൻഡ് ട്രിബ്യണൽ ഓഫീസിലുള്ളവർക്കും കൂടി കൈക്കൂലി വീതിച്ചു നൽകുമെന്നും അതിനാലാണ് ഇത്രയും വലിയ തുക വാങ്ങുന്നതെന്നു ന്യായീകരിക്കുകയും ചെയ്തു .തുടർന്ന് നടത്തിയ വിലപേശലിൽ കൈക്കൂലി10,000 രൂപയായി നിശ്ചയിച്ചു.
തുടർന്ന് പരാതിക്കാരി പാലക്കാട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ.എസ് . ഷംസുദ്ദീനെ വിവരമറിയിച്ചു . തുടർന്ന് ഇന്ന് വില്ലേജ് ഓഫീസറെ കണ്ട് പരാതിക്കാരി കൈക്കൂലി കൊണ്ടുവന്നിട്ടുണ്ട്
എന്നറിയിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ സമ്മതപത്രം ഒപ്പിട്ടു നൽകി , പ്രസ്തുത സമ്മതപത്രവും കൈക്കൂലിയായ 10,000 രൂപയും , ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത്.ജി.നായരെ ഏൽപിക്കണമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു . ഇതനുസരിച്ച് സമ്മതപത്രവും , പണവും ശ്രീജിത്തിന് ഓഫീസിൽ വച്ച് നൽകിയപ്പോൾ സമ്മതപത്രം വാങ്ങിയ ശേഷം ആളുകൾ നിൽക്കുന്നതിനാൽ പണം ഓഫീസിന് പുറത്തുവച്ചിട്ടുള്ള ബൈക്കിൻറെ ടാങ്ക് കവറിൽ വെക്കാൻ ആവശ്യപ്പെട്ടു . തുടർന്ന് പരാതിക്കാരി 10,000 രൂപ പുറത്ത് ശ്രീജിത്ത് പറഞ്ഞ ബൈക്കിൽ വെക്കുകയും ചെയ്തു .അലപം കഴിഞ്ഞു പുറത്തിറങ്ങിയ ശ്രീജിത്ത് പരാതിക്കാരി ബൈക്കിൽ വച്ച പണം എടുക്കുന്നതിനിടെ ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇയാളെയും തുടർന്ന് വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി.നജുമുദ്ദീനെയും പിടികൂടുകയായിരുന്നു.അറസ്റ്റ് ചെയ്ത ഇവരെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.