ദില്ലി : പത്ത് മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് മോഷണങ്ങൾക്കും കൊലപാതകത്തിനും സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ആക്രമണത്തിൽ കുത്തേറ്റ വയോധികൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ദില്ലിയിലാണ് വ്യത്യസ്ത ഇടങ്ങളിലായി കുറ്റകൃത്യങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തിയ അക്രമി സംഘമാണ് മോഷണവും കൊലപാതകവും നടത്തിയത്. ഫിസിയോതെറാപ്പിക്കായി പോകുകയായിരുന്ന മോഹൻലാൽ ഛബ്ര എന്ന 74 വയസ്സുകാരനെയാണ് സംഘം ആദ്യം കുത്തി വീഴ്ത്തിയത്. ശേഷം ഛബ്രയുടെ സ്വർണാഭരണങ്ങളും പണവും പ്രതികൾ കവർന്നു. സംഭവം നടന്നയുടൻ നാട്ടുകാർ ഛബ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഛബ്രയുടെ കൊലപാതകശേഷം രക്ഷപ്പെട്ട സംഘം അശോക് (54), ഓം ദത്ത് (70), എന്നീ ആളുകളെക്കൂടി ആക്രമിച്ചു. ഇവരിൽ നിന്ന് 500 രൂപയും രേഖകളും കവർന്നു. തുടർച്ചയായി അക്രമമുണ്ടായതോടെ ഉണർന്നു പ്രവർത്തിച്ച പോലീസ് നിമിഷങ്ങൾക്കകം പ്രതികളെ പിടികൂടി. മുഖ്യ പ്രതിയായ അക്ഷയ് കുമാർ 42 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെക്കൂടാതെ ഇയാളുടെ സഹായികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നിവരും പിടിയിലായിട്ടുണ്ട്. അക്ഷയ് കുറ്റം സമ്മതിച്ചതായും പ്രതികളിൽനിന്ന് ആയുധങ്ങളും തൊണ്ടിമുതലും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.