സിഎംആർഎല്ലിലെ റെയ്ഡ് പൂർത്തിയാക്കിയതിന് പിന്നാലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ ടീം കെഎസ്ഐഡിസിയുടെ ഓഫീസിലെത്തി. അധികം വൈകാതെ എക്‌സാലോജിക്കിലേക്കും അന്വേഷണ സംഘമെത്തുമെന്നാണ് കരുതുന്നത്. അറസ്റ്റുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ. വീണാ വിജയനെയും ഉടൻ തന്നെ ഏജൻസി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കെ എസ്ഐഡിസിയിലെ പരിശോധനകൾ നിർണ്ണായകമാകും.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. അതിനാൽ എക്സലോജിക്കിന് നൽകിയ പണം സർക്കാർ സംവിധാനത്തെ സ്വാധീനിക്കാനാണെന്നാണ് ആരോപണം. കെഎസ്ഐഡിസിയിലും കേന്ദ്ര സംഘമെത്തുന്നതോടെ മാസപ്പടിയിലെ അന്വേഷണം പുതിയ തലത്തിലെത്തും എന്നുറപ്പാണ്.
മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയത് തിങ്കളാഴ്ചയാണ്. ആദ്യ രണ്ടുദിവസം എക്സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലുള്ള കോർപറേറ്റ് ഓഫിസിലെ റെയ്ഡ് നടന്നത്. എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സംഘം പരിശോധിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്ഐഒ അന്വേഷണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സിഎംആർഎല്ലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം.
ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കു പ്രകാരം 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപയാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയാണ്. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് ഏജൻസി കണ്ടെത്താൻ ശ്രമിക്കുന്നത്. 73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താനാകൂ