ദില്ലി: അത്യന്തം അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെറോ ടൈപ്പ് – 2 ഡെങ്കി കേസുകൾ രാജ്യത്ത് വർധിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മുന്നറിയിപ്പിൽ പറയുന്നു. പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും, പനി സംബന്ധിച്ച ഹെൽപ് ഡെസ്കുകൾ ആരംഭിക്കാനും, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്ത് വെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നൽകിയത്.