ആലപ്പുഴ ∙ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യർ (27) കോടതിയിൽ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത്. പകരം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് എത്തിയത്. ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണു സെസി കോടതിയിൽ ഹാജരാകാതെ കടന്നത്
കോടതിക്കു പിന്നിലെ വഴിയിൽ നിർത്തിയിരുന്ന കാറിൽ കയറി പോകുകയായിരുന്നു. ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി എത്തിയതെന്ന് അറിയുന്നു. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.
കഴിഞ്ഞ മാർച്ചിൽ സെസി നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ, അതിനുശേഷം നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണു ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുൻപുവരെ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു. ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണു സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്.