ഭോപ്പാൽ: മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ഭോപ്പാലിലാണ് ഈ ക്രൂരത നടന്നിരിക്കുന്നത്. സംഭവം നടക്കുമ്പോൾ വാഹനത്തിൽ കുട്ടികളുടെ ആയയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
സംഭവത്തിൽ ബസ് ഡ്രൈവറെയും ആയയായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഇതുവരെയും തയ്യാറായിട്ടില്ല. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്. കുട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് ക്രൂരത നടന്നത്.
കുട്ടി വീട്ടിലെത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന മറ്റൊരു കൂട്ട് ഉടുപ്പാണ് മകൾ ധരിച്ചിരിക്കുന്നതെന്ന് അമ്മ ശ്രദ്ധിച്ചു. സംഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും ചോദിച്ചപ്പോൾ ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അറിയിച്ചു. പിന്നീട് ജനനേന്ദ്രിയത്തിൽ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ രക്ഷിതാക്കൾ കൗൺസിലറുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ വച്ച് ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി കുട്ടി പറയുകയും ചെയ്തു. ഇയാളാണ് കുട്ടിയുടെ ഉടുപ്പ് മാറ്റിയത്.
അടുത്ത ദിവസം സ്കൂളിൽ പോയ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകി. കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് പൊലീസിലും പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസിപി നിധി സക്സേന പറഞ്ഞു. ആയയും വാഹനത്തിലുണ്ടായിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.