കണ്ണൂർ : പുതുവത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ. ഗവർണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കണ്ണൂർ യ്യാമ്പലം ബീച്ചില്‍ 30 അടി ഉയരത്തിൽ സ്ഥാപിച്ച പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ചത്.
കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ കാല് കുത്തിക്കാൻ അനുവദിക്കില്ല എന്ന എസ്എഫ്ഐയുടെ ഭീഷണി തൃണവൽക്കരിച്ച ഗവർണർ ജനത്തിന്റെ കൈയ്യടി നേടിയത് എസ്എഫ്ഐയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. കോഴിക്കോട് നഗരം സന്ദർശിച്ച ഗവർണർക്ക് വമ്പൻ സ്വീകരണമാണ് ജനപക്ഷത്ത് നിന്ന് ലഭിച്ചത്.
സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വ്യാഴാഴ്ച ദില്ലിയിൽ നിന്ന് കേരളത്തിലെത്തിയ ഗവർണർക്കുനേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.ഇതുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. പിറ്റേന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും മുഖത്തോടു മുഖം നോക്കാതെ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്നത് വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്.