പത്തനംതിട്ട: എംജി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കെഎപി മൂന്നിലെ പോലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരിക്കേറ്റത്. കല്ലുകൊണ്ട് ഇടിച്ച് മര്‍ദനമേറ്റ് മോഹനകൃഷ്ണന്റെ കീഴ് ചുണ്ടില്‍ മുറിവേറ്റു. പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കെഎസ് യു പ്രവര്‍ത്തകനായ ഹാഫിസ് ആണ് പിടിയിലായത്.
അതേസമയം പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസമാണ് എംജി സര്‍വകലാശാല കലോത്സവത്തിന് തുടക്കമായത്. 262 കലാലയങ്ങളില്‍ നിന്നായി 8000ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ 7 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് നിറം പകരാന്‍ സിനിമ താരങ്ങള്‍ എത്തിയിരുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങളും ഇത്തവണ ക്രമീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് കലോത്സവം അവസാനിക്കും