2023ലെ മാൻ ഓഫ് ദി ഇയർ ആരാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് മറ്റാരുമല്ല ഭീകരർക്ക് പേടി സ്വപ്നമായ അജ്ഞാതൻ തന്നെയാണ്. അയാളുടെ പോക്കറ്റിൽ ഒരു ലിസ്റ്റുണ്ട്. തീവ്രവാദത്തിന്റെ കത്തി കുത്തിയിറക്കി കൊന്ന നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ചോരയിൽ മുക്കി എഴുതിയ ഒരു ലിസ്റ്റ്. പേരും പ്രശസ്തിയും ഇല്ലാതെ സ്വന്തം ജീവൻ പണയം വെച്ച് ആ ലിസ്റ്റിൽ പേരുള്ള ഓരോരുത്തരെയും അവർ ഒളിച്ചിരിക്കുന്ന ഏത് കോട്ട കൊത്തളങ്ങളിലും ചെന്നു അയാൾ നേരിട്ടു കാണും. മരണത്തിന്റെ തണുപ്പുള്ള ഒരു ഷെയ്ക്ക് ഹാന്റ് നൽകിയിട്ട് അയാൾ തന്റെ ഇരകളുടെ ചെവിയിൽ അസ്ഥിമരവിയ്ക്കുന്ന സ്വരത്തിൽ മന്ത്രിക്കുകയും ചെയ്യും. ഇന്ത്യ തേടുന്ന നിരവധി കൊടും ഭീകരരാണ് അജ്ഞാതന്റെ കൈകളാൽ ഈ വർഷം കാലപുരിയിലേക്ക് പോയത്. പാക്കിസ്ഥാനില്‍ ലഷ്‌കര്‍ ഇ തൊയിബ നേതാക്കളാണ് ഒന്നൊന്നായി കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുടെ തലവനുമായ ഹഫീസ് സെയ്ദിന്റെ മകനേയും അടുത്ത അനുയായിയേയും അടുത്തടുത്ത ദിവസങ്ങളിലാണ് അജ്ഞാതര്‍ വധിച്ചത്. ഹഫീസ് സെയ്ദിന്റെ മകന്‍ ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ മൃതദേഹം പെഷാവറിനടുത്ത് ജാബാവാലിയില്‍ കണ്ടെത്തുകയായിരുന്നു. സയീദിന്റെ ഏറ്റവുമടുത്തയാളായ മുഫ്തി ഖൈസര്‍ ഫാറൂഖിക്കുനേരെ അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കൂടാതെ, ഫെബ്രുവരിയില്‍ റാവല്‍പിണ്ടിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ കമാന്‍ഡറും അടുത്ത അനുയായിയുമായ ബഷീര്‍ പീര്‍ കൊല്ലപ്പെട്ടിരുന്നു. ISI ആസ്ഥാനത്തിന്റെ സമീപത്ത് വച്ചാണ് അജ്ഞാതരര്‍ ബഷീര്‍ പീറിനെ കൊലപ്പെടുത്തിയത്.
സെപ്റ്റംബറിൽ റാവല്‍കോട്ടില്‍ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ ലഷ്‌കര്‍ ഭീകരര്‍ അജ്ഞാതനാൽ കൊല്ലപ്പെട്ടു. കൂടാതെ, ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മൗലവി, മൗലാന സിയാവൂര്‍ റഹ്മാനേയും അഞ്ജാതര്‍ കൊന്നിരുന്നു. ഈ കൊലപാതകങ്ങള്‍ പാക്കിസ്ഥാൻ ചാരസംഘടനയായ ISIയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. അതിനിടെ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്‌ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. നിജ്ജാറിന്റെ കൊന്നവര്‍ ആര് എന്നത് അറിയും മുന്‍പാണ് കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ ഒരു നേതാവ് കൂടി കൊല്ലപ്പെടുന്നത്. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഭാരതത്തില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍. ഖാലിസ്ഥാന്‍ നേതാക്കള്‍ കാനഡയില്‍ കൊല്ലപ്പെടുന്നു. ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ പാക്കിസ്ഥാനിലും. എന്നാൽ അജ്ഞാതര്‍ക്ക് പിന്നില്‍ ഭാരതമാണെന്നു ഒളിഞ്ഞും തെളിഞ്ഞു പറയുന്നവരുണ്ട്. കാനഡ പ്രധാനമന്ത്രി ഇത് പരസ്യമായി പറയുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാന്‍ അങ്ങനെ ഒരു ആരോപണം ഇതുവരെ പരസ്യമായി ഉയര്‍ത്തിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഭാരതത്തിന്റെ മിടുക്കായിട്ടാണ് ഭീകരരുടെ ഉന്മൂലനത്തെ കാണുന്നത്. സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ ചിത്രം സഹിതം ആണ് വാര്‍ത്ത നല്‍കുന്നത്. എന്നാൽ, ഭീകരവാദത്തിനെതിര ഏതറ്റം വരെ പോകുമെങ്കിലും നിയമം വിട്ടൊന്നും ചെയ്യില്ലന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ഭാരതം. ഏതായാലും ഭാരതത്തിനെതിരെ വിദേശരാജ്യങ്ങളിലിരുന്ന് പടവാള്‍ ഓങ്ങുന്നവര്‍ ആ മണ്ണില്‍ തന്നെ പിടഞ്ഞു വീഴുന്നു എന്ന പുതിയ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.