മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പാക് താരം ഡാനിഷ് കാനേരിയ രംഗത്ത്. മകള്‍ ഹിന്ദു ആചാരപ്രകാരമുള്ള ആരതി ഉഴിയുന്നത് അനുകരിച്ചത് കണ്ട് വീട്ടിലെ ടിവി അടിച്ചുതകര്‍ത്തതായി വ്യക്തമാക്കുന്ന മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഡാനിഷ് കാനേരിയ രംഗത്തെത്തിയിരിക്കുന്നത്. വിഡിയോയിൽ താൻ ചെയ്തത് ഒരു നല്ല കാര്യമായാണ് വളരെ സന്തോഷത്തോടെ ഷാഹിദ് അഫ്രിദി പറയുന്നത്. പിച്ചിലും പുറത്തും തന്നോട് എങ്ങനെ പെരുമാറിയെന്നതിന്റെ തെളിവ് തന്നെയാണ് കുടുംബാംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.
ഒരു ടിവി അഭിമുഖത്തിലാണ് വീട്ടില്‍ എപ്പോഴെങ്കിലും ടിവി അടിച്ചുതകര്‍ത്തിട്ടുണ്ടോയെന്ന് അവതാരക അഫ്രിദിയോട് ചോദിക്കുന്നത്. ഒരു വട്ടമാണ് ടിവി അടിച്ചുതകര്‍ത്തത്. സ്റ്റാര്‍ പ്ലസിലെയും മറ്റും സീരിയലുകള്‍ വലിയ ജനപ്രിയമായിരുന്നു ആ സമയത്ത്. കുട്ടികള്‍ക്കൊപ്പം ഇരുന്ന് സീരിയല്‍ കാണരുതെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ സ്റ്റാര്‍ പ്ലസ് ഷോ കണ്ട് കുട്ടികള്‍ ആരതി ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ടിവി ചുമരില്‍ അടിച്ച് തകര്‍ത്തത് അന്നാണെന്നാണ് അഫ്രിദി വിഡിയോയിൽ പറയുന്നത്. മകളോട് അയാൾക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, എന്നോട് എങ്ങനെ പെരുമാറുമായിരുന്നുവെന്ന് ചിന്തിച്ചു നോക്കാൻ പോലുമാകില്ലെന്നും ഡാനിഷ് കാനേരിയ പറയുന്നു.
പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറായ കനേരിയ, അഫ്രീദി ഉൾപ്പെടെയുള്ള നിരവധി കളിക്കാർ തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതായി നേരത്തെ ആരോപിച്ചിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ തനിക്ക് പിന്തുണ നല്കിയ ഒരേയൊരാള്‍ ഇന്‍സമാം ഉള്‍ ഹഖ് ആണെന്നും പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീ കളിയില്‍ ശ്രദ്ധിച്ചാല്‍ മതി, മറ്റൊന്നും ശ്രദ്ധിക്കേണ്ട എന്ന് അദ്ദേഹം ഉപദേശിക്കുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്‍സമാം ഉള്‍ ഹഖ് വിരമിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഷാഹിദ് അഫ്രീദി അടക്കം മറ്റുള്ളവരൊക്കെ ഒരുപാട് തന്നെ ഉപദ്രവിച്ചു. മതം പറഞ്ഞ് പരിഹസിക്കുകയും മതം മാറാന്‍ പറയുകയും ചെയ്തു. പക്ഷേ ഞാൻ എന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. അതിന്റെ പകരം വീട്ടലാണ് ഒത്തുകളിവിവാദത്തില്‍ എന്നെ ഉള്‍പ്പെടുത്തിയതെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചിരുന്നു. അതേസമയം, ഇതേ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട ഷര്‍ജീല്‍ ഖാന് കിട്ടിയ നീതി എനിക്ക് നൽകിയില്ല. ഞാന്‍ ഹിന്ദുവാണ് എന്നതാണതിന് കാരണമെന്നും എട്ട് വര്‍ഷത്തിന് ശേഷം പലരും അത് തുറന്നുപറയാന്‍ തയാറായതും ഭഗവാന്റെ അനുഗ്രഹം മൂലമാണെന്നും ഡാനിഷ് കനേരിയ പറഞ്ഞിരുന്നു.
കൂടാതെ, ഞാന്‍ കളി തുടര്‍ന്നാല്‍ പാക് ടീമിലെ പലരുടേയും ബൗളിംഗ് റെക്കോഡുകള്‍ തകരുമോയെന്ന് അവര്‍ ഭയന്നിരുന്നു. തന്റെ കരിയറില്‍ ഷഹീദ് അഫ്രീദി ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കിയയാളാണ്. അഫ്രീദിയും ടീമിലെ മറ്റുള്ളവരും തനിക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കുമായിരുന്നില്ലെന്നും ഇസ്ലാം മതത്തിലേക്ക് തന്നെ മാറ്റാന്‍ അഫ്രീദി വലിയ ശ്രമമാണ് നടത്തിയതെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സനാതന ധര്‍മ്മമാണ് തനിക്ക് എല്ലാമെന്നും ഹിന്ദു സമൂഹത്തിനെതിരേ ആരു സംസാരിച്ചാലും താനും അതിനെതിരേ രംഗത്ത് വരുമെന്നും കനേരിയ വ്യക്തമാക്കി. രാജ്യത്ത് ഹിന്ദുവിരുദ്ധതയുടെ അനേകം കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണെന്നും എന്റെ ഹിന്ദു സമൂഹത്തിന് വേണ്ടി ഞാന്‍ എപ്പോഴും പോരാടുമെന്നും കനേരിയ വ്യക്തമാക്കി.