ദില്ലി: കേന്ദ്രസർക്കാർ ഗോഹത്യയ്‌ക്കെതിരെ ബിൽ പാസാക്കേണ്ടതുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈൻ. താൻ ഒരു ഗോമാതാ ഭക്തനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ആരും പശുവിനെ കൊല്ലാൻ ധൈര്യപ്പെടില്ലെന്ന് പൂർണ്ണ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവധം നിരോധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ കർപത്രി ജി മഹാരാജിനുള്ള ഏറ്റവും മികച്ച ആദരവ് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. 1966 ൽ ഗോസംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച സന്യാസിമാർക്കും ഗോഭക്തർക്കും ആദരമർപ്പിക്കുന്ന അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾക്ക് ഇന്ത്യയേക്കാൾ മികച്ച സ്ഥലവും ഹിന്ദുക്കളേക്കാൾ മികച്ച സുഹൃത്തും ഉണ്ടാവില്ല. ലോകത്തിൽ 100 കോടി ഹിന്ദുക്കളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ ഇന്ത്യയെ ഒരു മത രാജ്യമായി പ്രഖ്യാപിക്കുന്നില്ല. ഇതിനുള്ള കാരണം ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. അവർ രാജ്യം വിഭജിച്ച് വർഗീയത പുലർത്തിയിരുന്നെങ്കിൽ ഇന്ത്യ തകർന്ന് തരിപ്പണമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎയും മുത്തലാഖ് നിയമവും നടപ്പിലാക്കാനും ഗോവധനിരോധന നിയമം കൊണ്ടുവരാനും മുസ്ലീങ്ങൾ മുൻകൈ എടുത്ത് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ആദ്യം മുത്വലാഖ് ബില്ലും സിഎഎയും അവതരിപ്പിച്ചപ്പോൾ ചിലർ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കി. എന്നാൽ ഇന്ന് എല്ലാം കെട്ടടങ്ങി, ബഹളങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.