ഈ വർഷത്തെ എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ ആലപ്പുഴയിൽ എസ്‌ഡിപി പ്രവർത്തകർ കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ മകൾ ഭാഗ്യയ്ക്ക് മികച്ച വിജയം. അച്ഛന്റെ ആഗ്രഹം പോലെ മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ ഭാഗ്യ 97 ശതമാനം മാർക്കും നേടി. നേരത്തെ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്‌എസ്‌എൽസി റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇതിൽ4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയശതമാനമായ 99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം. 99.26 ശതമാനമായിരുന്നു കഴിഞ്ഞ തവണ. വിജയ ശതമാനത്തിൽ 0.44 ശതമാനം വർദ്ധനയാണ് ഇത്തവണയുണ്ടായത്. 68,694 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇത് 44,363 വിദ്യാർത്ഥികളായിരുന്നു. 2581 സ്കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി.
2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ടാണ് രഞ്ജിത്തിനെ അക്രമിസംഘം വെട്ടിയത്.

