ന്യൂഡൽഹി: മധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വോട്ടെണ്ണലിൽ ബി.ജെ.പി മുന്നേറുന്നതിനിടെയാണ് ശിവരാജ് സിങ് ചൗഹാൻ്റെ പ്രതികരണം. കോൺഗ്രസിൻ്റെ അനിവാര്യമായ തകർച്ചയാണ് മധ്യപ്രദേശിലുണ്ടായത്.
ജനങ്ങളുടെ ആശീർവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വീണ്ടും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. വികസന നേട്ടങ്ങളാണ് ശിവരാജ് സിങ് ചൗഹാൻ സർകകാരിന് വീണ്ടും അധികാരത്തിലെത്താൻ സഹായകമായത്.
മധ്യപ്രദേശിൽ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നേറുകയാണ്. 160 ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം.67 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. 230 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, എക്സിറ്റ്പോൾ സർവേഫലങ്ങൾ മധ്യപ്രദേശിൽ കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.