അരുവിപ്പുറം; 1888 ലെ ശിവരാത്രി നാളിൽ, ബ്രഹ്മമുഹൂർത്തത്തിൽ ശ്രീ നാരായണ ഗുരുദേവൻ ശങ്കരൻ കുഴിയിൽ നിന്ന് മുങ്ങിയെടുത്ത് നടത്തിയ ശൈവ പ്രതിഷ്ഠയുടെ,വാർഷികാഘോഷങ്ങൾക്കായി അരുവിപ്പുറം ക്ഷേത്രം ഒരുങ്ങി. 2022 ഫെബ്രുവരി 20 ന് ആരംഭിച്ച പ്രതിഷ്‌ഠാ വാർഷികവും മഹാ ശിവരാത്രി ആഘോഷവും മാർച്ച് 2 ന് ആറാട്ടോടു കൂടി സമാപിക്കും. ശിവരാത്രി ദിവസമായ നാളെ വൈകുന്നേരം 06.30 ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ഋതംമ്പരാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും.
മാർച്ച് രണ്ട് പുലർച്ചെ ഒരുമണിമുതൽ പവിത്രമായ നെയ്യാറിലെ ശങ്കരൻ കുഴിയിൽ നിന്നും എടുക്കുന്ന 1008 കുടം ജലം ഉപയോഗിച്ച് അതി ദിവ്യമായ ശിവലിംഗത്തിൽ അഭിഷേകം നടക്കും. നെയ്യാറിലെ ശങ്കരൻ കുഴിയിൽ നിന്നാണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് അക്കാലത്ത് ഏറെ വിവാദമായ ശിവപ്രതിഷ്ഠ നടത്തിയത്.