തിരുവനന്തപുരം: വൈറ്റിലയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശിനി അന്‍സി കബീറിന്റെ മാതാവ് റസീനയാണ് വാഹനാപകട വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിഷം കഴിച്ചത്. ഇവരെ പൊലീസ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. പിതാവ് കബീര്‍ വിദേശത്താണ്. ഇവരുടെ ഏക മകളാണ് മരണപ്പെട്ട ആന്‍സി.
മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. എറണാകുളത്ത് വച്ച് ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരില്‍നിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് റസീന വാതില്‍ തുറക്കുകയും ഛര്‍ദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കവെയായിരുന്നു അപകടം ഉണ്ടായത്. അതേസമയം അര്‍ധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 2019 ലെ മിസ് കേരള അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജനും പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അന്‍സിയും, അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.