കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. നേരത്തെ കുറവിലങ്ങാട് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു നടപടി.
മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. ഓള്‍ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ് മൗലവിയുടെ പരാതിയിലാണ് കേസ്. നേരത്തെ ഇദ്ദേഹം കുറവിലങ്ങാട് പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതേതുടർന്നാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സെപ്റ്റംബർ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്.
അതേസമയം നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇതേതുടർന്ന് കേരളത്തിൽ വ്യാപകപ്രതിഷേധം ഉയരുകയായിരുന്നു.