ദില്ലി: ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം സ്ഥിരം കുറ്റവാളിയെന്നും മോഷ്ടാവാണെന്നും ദില്ലിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച കുട്ടിയുടെ പിതാവ്. അസഫാക് ദില്ലിയിലും പോക്സോ കേസ് പ്രതിയാണെന്ന് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. തന്റെ മകൾ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നും അസഫാക്കിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചിട്ടാണ് തന്റെ മകൾ രക്ഷെപെട്ടതെന്നും പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത് നാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പണത്തിന്റെ സ്വാധീനത്തിൽ ദില്ലി പോലീസ് കേസ്സിൽ വെള്ളം ചേർത്തു. ഒരുമാസത്തിനുള്ളിൽ പ്രതി ജാമ്യം നേടി പുറത്തുവന്നു. അസഫാക്കിന്റെ പിന്നിൽ പണമൊഴുക്കാൻ കഴിയുന്ന ശക്തികളുണ്ട്. കേസിൽ നിന്ന് പിന്മാറാൻ വൻ തുക തനിക്കും കുടുംബത്തിനും അസഫാക് വാഗ്ദാനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിയുടെ സ്വദേശം ഏതെന്ന കാര്യത്തിൽ ഇനിയും വിവരങ്ങൾ ലഭ്യമല്ല. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പോലീസിന്റെ സംശയം. ഇയാൾ ദില്ലിയിലെ മൽസ്യ മാർക്കറ്റിൽ മാസങ്ങളോളം ജോലി ചെയ്തിരുന്നതായും പിന്നീട് ബീഹാറിലെത്തി വിവാഹം കഴിച്ചതായും സൂചനയുണ്ട്. മോഷണ വാസനയും ക്രിമിനൽ മനസ്സുമുള്ളയാളായിരുന്നു അസഫാക്കെന്ന് ദില്ലിയിലെ ഇയാളുടെ സഹപ്രവർത്തകൻ പറയുന്നു. അസഫാക്കിന് വധ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.