എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനുമിരയായി പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചിട്ടുണ്ട് .
വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. വിസി ഉത്തരവിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം അവരെ കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു . വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം. രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായ ഡോ.പി.സി.ശശീന്ദ്രൻ രാജി വയ്ക്കുകയും ചെയ്തു.