തിരുവനന്തപുരം: എസ് എഫ് ഐയുടെ മൃഗീയമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്. പോലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്. കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും ജയപ്രകാശ് വെളിപ്പെടുത്തി.
തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു.
അതേസമയം, പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നു എന്ന് മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു പറഞ്ഞു. അതിക്രമങ്ങളും മറ്റും തടയാനായി അധികൃതർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ക്യാമറ നീക്കം ചെയ്തു. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോളേജ് ഹോസ്റ്റൽ എസ്എഫ്ഐയുടെ താവളമെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ചുവരെഴുത്തുകളും മറ്റും. ചെഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റൽ ചുമരുകളിലുള്ളത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. ലഹരിയുടെ അടിമകളാണ് മിക്കവരുമെന്നും സൂചന നൽകുന്നുണ്ട്. ഹോസ്റ്റലിൽ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനം നടക്കുന്നത്.