ദില്ലി: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് ഇനി എൻഐഎ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു.
മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരു നഗരത്തെ വിറപ്പിച്ച് കഫേയ്‌ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള രാമേശ്വരം കഫേയിലായിരുന്നു സംഭവം. കടയിലുണ്ടായിരുന്ന ജീവനക്കാർക്കും കസ്റ്റമേഴ്സിനും പരിക്കേറ്റിരുന്നു.
തൊപ്പിയും മാസ്കും ധരിച്ച് എത്തിയ 30 വയസ് തോന്നിക്കുന്ന യുവാവാണ് ഐഇഡി അടങ്ങുന്ന ബാഗ് കഫേക്കുള്ളിൽ വച്ചതെന്ന് കരുതുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022ൽ മംഗലാപുരത്ത് നടന്ന കുക്കർ ബോംബ് സ്ഫോടനത്തിന് സമാനമായാണ് പൊട്ടിത്തെറിയുണ്ടായത്.
അതുകൊണ്ടാണ് സംഭവത്തിലെ ഭീകരാക്രമണ സാധ്യത അന്വേഷിക്കുന്നത്.