പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. നൂറ്റിഅമ്പതോളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിബിഡ വനത്തിൽ പരിശോധന നടത്തുന്നത്. എഴുപതോളം ക്യാമറകളും ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. രാജന് വേണ്ടി സൈലന്‍റ് വാലി കാട്ടിനുള്ളിൽ ഇനി തിരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
തിരോധാനം അന്വേഷിക്കുന്ന അഗളി പോലീസിന്‍റെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് പോലീസിന്‍റെയും തമിഴ്നാട് വനംവകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ട്. അടുത്ത മാസം 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്.
രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, അതോ വനത്തിനുള്ളിൽ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തിൽ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

