തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിൽവർ ലൈൻ പ്രതിഷേധം ചര്‍ച്ച ചെയ്തേക്കും. പദ്ധതിയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം തന്നെ വ്യക്തമാക്കി. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം, കോഴിക്കോട് ഇന്നും ജനകീയ പ്രതിഷേധത്തെ തുടർന്ന് സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം താൽക്കാലികമായി നിർത്തിവച്ചത്. വിവരശേഖരണവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം, കെ റൈലിന് എതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 11 അംഗ കരുതൽ പടയും കൺട്രോൾ റൂമും ഡിസിസി രൂപീകരിച്ചു. ബിജെപിയുടെ പ്രതിഷേധ പദയാത്ര ജില്ലയിൽ തുടരുകയാണ്.

