2003ലെ മനുഷ്യക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന ഗായകൻ ദലേർ മെഹന്ദിക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യാഴാഴ്ച്ച ജാമ്യം അനുവദിച്ചു.
ജൂലായ് 14 ന് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് ശേഷം ഗായകൻ പട്യാല ജയിലിലായിരുന്നു.
2003 ലാണ് ദലേർ മെഹന്ദിക്കും സഹോദരൻ ഷംഷേർ സിങ്ങിനുമെതിരെ 31 കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. അനധികൃതമായി യുഎസിലേക്ക് കുടിയേറാൻ സഹായിക്കാൻ സഹോദരങ്ങൾ കുഴൽപ്പണം കൈപ്പറ്റിയെന്നും എന്നാൽ അതിൽ പരാജയപ്പെട്ടെന്നും ആരോപിച്ച് ബക്ഷീഷ് സിംഗ് എന്ന വ്യക്തി നൽകിയ പരാതിയിൽ പട്യാല പോലീസ് മെഹന്ദി സഹോദരന്മാർക്കെതിരെ കേസെടുത്തു. കൂടാതെ, തന്നെ കാനഡയിലേക്ക് കൊണ്ടുപോകുന്നതിനായി ഗായകൻ പണം വാങ്ങിയതായും പരാതിക്കാരൻ ആരോപിച്ചു.
2018 മാർച്ച് 16 ന് പാട്യാല കോടതി ഗായകനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഈ വർഷം ജൂലൈ 14-ന് പട്യാല കോടതി 2018ലെ വിധി ശരിവെക്കുകയും പ്രശസ്ത ഗായകനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.