കൊച്ചി: എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം.കസ്റ്റംസിന്റെയും ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്. ഇഡിക്കും കസ്റ്റംസിനും ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.
അതേസമയം ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തു. സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയിൽ വാദിച്ചു. നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു.