ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്തേക്കും. കൂടാതെ നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. അതോടൊപ്പം തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്ന കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് കൂടുതൽ മേഖലകളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിസന്ധിയിൽ തുടരുന്ന ശ്രീലങ്കയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടുണ്ട്.
അരക്കിലോ പാൽപ്പൊടിക്ക് 800 രൂപയോളമാണ് വില. അരി കിലോയ്ക്ക് 290 രൂപയായി ഉയർന്നു. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും ക്ഷാമം തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു.

