ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ കൊല്ലപ്പെടുന്നത് മമതാ ബാനര്‍ജി നോക്കിയിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമസംഭവങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കൊല്‍ക്കത്ത ഹൈക്കോടതിയുടെ തീരുമാനത്തെ സ്മൃതി ഇറാനി അഭിനന്ദിച്ചു.
കൊല ചെയ്യപ്പെട്ടവര്‍ക്കും, ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍ക്കുമെല്ലാം നീതി ലഭിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ ജീവന്‍ രക്ഷിക്കാനായി പലായനം നടത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ആറ് വയസുളള തന്റെ പേരക്കുട്ടിയുടെ മുന്നില്‍ വെച്ചാണ് താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതെന്ന ഒരു അറുപതുകാരി കോടതി മുമ്പാകെ വെളിപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബംഗാളില്‍ കേന്ദ്രമന്ത്രിമാരെ പോലും തടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങള്‍ അപമാനകരമാണെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona