ദില്ലി: ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ദില്ലിയിൽ ബിജെപി സംഘടിപ്പിച്ച വിര്‍ച്വല്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
‘സ്വരാജിനെ കുറിച്ച് സംസാരിക്കുകയും മദ്യശാലകള്‍ പിടിച്ചെടുക്കണമെന്നും അവ പൂട്ടിക്കണമെന്നും പുസ്തകത്തിലെഴുതിയ അതേ നേതാവ് ഇപ്പോള്‍ ഓരോ വാര്‍ഡിലും ഓരോ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’- സമൃതി ഇറാനി പരിഹസിച്ചു.
എന്നാൽ എക്‌സൈസ് നയത്തിനെതിരായ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് കെജ്‌രിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കെജ്‌രിവാള്‍ സര്‍ക്കാര്‍ പുതിയ മദ്യനയം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബിജെപിയുടെ നയമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. നേട്ടം കൊയ്യാന്‍ എഎപി സര്‍ക്കാര്‍ എന്തും ചെയ്യും. അത് ഈ പുതിയ തീരുമാനത്തിലൂടെ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ അതുകൊണ്ട് തകരുന്ന കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്ന് സമൃതി ഇറാനി ചോദിച്ചു.
മദ്യം വിറ്റ ലാഭത്തിലൂടെ കിട്ടുന്ന പണം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രയോജനപ്പെടുമോയെന്നും അടുത്തടുത്തുള്ള മദ്യവില്‍പന ശാലകള്‍ കാരണം ആളുകള്‍ തമ്മിലടിക്കാന്‍ തുടങ്ങിയെന്നും . മദ്യവില്‍പന നയം സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി