തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതിയായ മുൻ യൂ എ ഇ കോൺസുലേറ്റ് പി ആർ ആയ സരിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . ഇയാൾ അന്വേഷണസംഘവുമായി സഹകരിക്കുന്നുണ്ടെന്ന് കസ്റ്റംസ് പ്രിവെന്റീവ് അസി . കമ്മീഷണർ പി.ജി ലാലു പ്രതികരിച്ചു. എന്നാൽ , അന്വേഷണസംഘത്തിന് സരിത്ത് മുൻപ് സ്വർണ ക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകൾ ഒന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചു . കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ ഇന്ന് പത്ര സമ്മേളനം നടത്തും .
അതേസമയം, കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ജൂണ്‍ 30ന് ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കാര്‍ഗോയില്‍ 15 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയ്ക്കുളളില്‍ ആയിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സാധാരണ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കര്‍ശന പരിശോധന നടക്കാറില്ല. എന്നാല്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്.