തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യം സമാനതകളില്ലാത്ത മുന്നേറ്റം നടത്തുകയാണെന്നും വികസനത്തിൽ നരേന്ദ്രമോദി സർക്കാർ രാഷ്ട്രീയം നോക്കാറില്ലെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരത് എക്സ്പ്രെസ്സുകളെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശോഭ കരന്ദ്ലജെ. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കാര്യാലയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വികസന കാര്യത്തിൽ കേന്ദ്രം രാഷ്ട്രീയം നോക്കാറില്ലെങ്കിലും കേരളം സഹകരിക്കുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ വീഴ്ച വരുത്തുന്നു. ചില പദ്ധതികളുടെ ഫണ്ട് വഴിമാറ്റി ചെലവഴിക്കുന്നു. ചിലതൊക്കെ പേരുമാറ്റി അവതിരിച്ചെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം പതിനായിരക്കണക്കിന് വീടുകളുയരുമ്പോൾ കേരളത്തിൽ പദ്ധതി നിലച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ റോഡ് റെയിൽവേ വികസനത്തിന് കേന്ദ്രം വലിയ നിക്ഷേപം നടത്തുമ്പോൾ സംസ്ഥാന സർക്കാർ കേരളത്തെ പിന്നോട്ടടിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രങ്ങളാകേണ്ട സഹകരണ സംഘങ്ങളെ സംസ്ഥാന സർക്കാർ കൊള്ളയടിക്കുന്നു. ഈ കുംഭകോണത്തിൽ മുൻ മന്ത്രിയടക്കം സംശയത്തിന്റെ മുൾമുനയിലാണ്. ഭരണകക്ഷിയുടെ സംസ്ഥാന നേതാക്കളടക്കം പ്രതിപ്പട്ടികയിൽ ഉടൻ ഉൾപ്പെടുമെന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങളെ കൊള്ളയടിച്ച പ്രതികളെ സംരക്ഷിക്കുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. കരുവന്നൂരിൽ 300 കോടിയുടെയും കണ്ടലയിൽ 100 കൊടിയുടെയും തട്ടിപ്പ് നടന്നു. വൻതട്ടിപ്പുകൾ നടന്ന 50 സഹകരണ സംഘങ്ങളുടെ പട്ടികയും കേന്ദ്രമന്ത്രി പുറത്തുവിട്ടു.