തിരുവനന്തപുരം: പ്രതിപക്ഷത്തെ നയിക്കുന്നത് ഇന്ത്യാവിരുദ്ധ വിദേശ ശക്തികൾ എന്ന അർത്ഥത്തിൽ ബിജെപിയുടെ സമൂഹമദ്ധ്യമ ഹാൻഡിലുകളിൽ രാഹുൽഗാന്ധിക്കെതിരെ വന്ന പോസ്റ്ററിനെതിരെ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയെ രാവണനോട് ബിജെപി ഉപമിച്ചുവെന്ന് ആരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് മാർച്ച് നടത്താനാണ് പാർട്ടി ഹൈകമാൻഡ് കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്. അതനുസരിച്ച് ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് തിരുവനന്തപുരം ഡി സി സിയാണ് മാർച്ച് നടത്തിയത്. മാർച്ച് വഴുതയ്ക്കാട് ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ അഴിഞ്ഞാടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. രാഹുൽ ഗാന്ധിയെ തൊട്ടുകളിച്ചാൽ പ്രധാനമന്ത്രിയെ പച്ചയ്ക്ക് കത്തിക്കും എന്നുവരെയായി. ബാരിക്കേഡ് ഭേദിച്ച് ബിജെപി ഓഫീസിലേക്ക് ഓടിക്കയറാനും ചിലർ ശ്രമിച്ചു. ജലപീരങ്കി ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പോലീസ് വെള്ളം ചീറ്റി. വഴുതയ്ക്കാട് ജംഗ്‌ഷനിൽ കോൺഗ്രസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം ബിജെപി ഓഫീസിലറിഞ്ഞു. കേന്ദ്ര കാർഷിക മന്ത്രി ശോഭ കരന്ദ്ലജെ അതെസമയം സംസ്ഥാന കാര്യാലയത്തിലുണ്ടായിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേന്ദ്രമന്ത്രി വാർത്താ സമ്മേളനം നടത്തുമ്പോൾ തന്നെ ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത് പ്രവർത്തകരെ ചൊടിപ്പിച്ചു.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ബി എൽ അജേഷിന്റെയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ വി ജി ഗിരീഷിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് മാർച്ച് നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞെത്തി. പോലീസ് മാർച്ചിന് സമീപം ബിജെപി സംഘത്തെ തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അവർ പ്രതിഷേധിച്ചു. ആ സമയം മാർച്ച് മതിയാക്കി കോൺഗ്രസ് പ്രവർത്തകർ സ്ഥലംവിട്ടു. പോലീസുമായുള്ള ബലപ്രയോഗത്തിൽ ബിജെപി നേതാക്കൾ നിലത്തുവീണു. തുടർന്ന് പ്രതിഷേധ പരിപാടിയെ ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി അഭിസംബോധന ചെയ്‌തു. കോൺഗ്രസിന്റെ ഈ ജാനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ബിജെപി നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം തത്വമയി ന്യൂസിനോട് പറഞ്ഞു.