ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 22–ാം സ്വർണ്ണം. പുരുഷ ഹോക്കിയില്‍ സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 95 ആയി ഉയർന്നു. ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചു.
2018ലെ ജക്കാർത്ത ഗെയിംസിൽ 70 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 16 സ്വർണ്ണവും 23 വെള്ളിയും 31 വെങ്കലവുമാണ് ഇന്തൊനീഷ്യയിൽ ഇന്ത്യ സ്വന്തമാക്കിയത്. ഹാങ്ചോയിൽ 100 മെഡലുകൾ എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. ബ്രിജിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി നേടി. പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം ഇനത്തില്‍ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ കിരൺ ബിഷ്ണോയ്ക്കു വെങ്കലം. മംഗോളിയൻ താരത്തെ 6–3നാണ് കിരൺ കീഴടക്കിയത്.