മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യബദ്ധത്തിൽ പൊള്ളലേറ്റ് അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. അമ്മ കാന്‍സര്‍ രോഗിയായിരുന്നു. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനെന്ന 47 കാരിയാണ് പൊള്ളലേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ലൂസിയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനും ഒരുമിച്ചാണ് കിടക്കുന്നത്. ഇതിനിടയിൽ മകൻ ‘അമ്മ അറിയാതെ തീപ്പെട്ടിയുരച്ചതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം.
സാധാരണ എന്നും മകന്‍ ഉറങ്ങിയ ശേഷമാണ് താൻ ഉറങ്ങാറുള്ളതെന്നും എന്നാൽ ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും അമ്മ ലൂസി മരിക്കുന്നതിന് മുന്‍പ് പോലീസിന് മൊഴി നല്‍കി. വസ്ത്രത്തില്‍ തീപിടിച്ച് ലൂസി ഉണര്‍ന്നപ്പോഴേയ്ക്കും നിയന്ത്രിക്കാനാവാത്ത വിധം തീ പടര്‍ന്നിരുന്നു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക വിധേയമാക്കി. സര്‍ട്ടിഫിക്കറ്റ് സഹിതം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വിശദമാക്കി. ജയ്സന്‍, ജോയ്സ്, ജോമോന്‍, ജോജി എന്നിവരാണ് ലൂസിയുടെ മറ്റുമക്കള്‍.