സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്. ഇതോടെ 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡും ദക്ഷിണാഫ്രിക്ക നേടി.
ഇന്നലെ അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക ശേഷിച്ച അഞ്ച് വിക്കറ്റിൽ 152 റണ്‍സാണ് കൂട്ടിച്ചേർത്തത്. 287 പന്തില്‍ നിന്ന് 28 ബൗണ്ടറികളോടെ 185 റണ്‍സെടുത്ത ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കൻ സ്കോർബോർഡിൻെറ നട്ടെല്ല്. 111 റൺസ് സ്കോർബോർഡിലെത്തിച്ച എല്‍ഗര്‍ – മാര്‍ക്കോ യാന്‍സന്‍ സഖ്യം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി . 147 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 11 ഫോറുമടക്കം 84 റണ്‍സോടെ യാന്‍സൻ പുറത്താകാതെ നിന്നു.
ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കൻ പേസ് നിരയെ പ്രതിരോധിച്ച് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി