പ്യോഗ്യാംഗ്: ഒരാഴ്ചയ്ക്കിടെ ഉത്തരകൊറിയ രണ്ടാമതും മിസൈൽ പരീക്ഷണം നടത്തി. രണ്ട് ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്താണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു.
മിസൈലുകൾ ബുധനാഴ്ച പുലർച്ചെ വോൺസാൻ പ്രദേശത്തുനിന്നാണ് വിക്ഷേപിച്ചത്. ജൂൺ അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും കൊറിയകൾക്കിടയിലെ അതിർത്തിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ആദ്യമായാണ് കഴിഞ്ഞ ആഴ്ച മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ചത്.
വാഷിംഗ്ടണുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനു സിയൂളിനുള്ള മുന്നറിയിപ്പാണ് മിസൈൽ പരീക്ഷണമെന്ന് ഉത്തരകൊറിയ പറയുന്നു. യുഎ സ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതു മൂലമാണ് ഉത്തരകൊറിയ പ്രകോപനപരമായ നടപടികൾക്കു മുതിർന്നത്. പ്രാദേശിക സമയം പുലർച്ചെ 5.6 നും 5.27 നും ആയിരുന്നു മിസൈൽ വിക്ഷേപണം. 30 കിലോമീറ്റർ ഉയരത്തിൽ പറന്ന മിസൈൽ 250 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു.
ട്രംപും കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായി കരുതിയിരുന്നു. ആണവ നിരായുധീകരണത്തി നുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനം കൂടിക്കാഴ്ചയിൽ ഉണ്ടായി. എന്നാൽ, അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന യുഎസ്-ദക്ഷിണകൊറിയ സൈ നികാഭ്യാസം ഉപേക്ഷിച്ചില്ലെങ്കിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം അവതാളത്തിലാകുമെന്ന് ഉത്തരകൊറിയ അടുത്തിടെ മുന്നറിയിപ്പു നല്കിയിരുന്നു. മിസൈൽ വിക്ഷേപണം സമ്മർദതന്ത്രമാണെന്നു കരുതപ്പെടുന്നു.
മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സമയത്തും ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചിരുന്നു. ചർച്ചയെ ബാധിക്കുമെന്നതിനാൽ ഇതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.