മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ വിജയ കുതിപ്പ് തുടരുന്നു. കരുത്തരായ ദില്ലിയെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ദില്ലി ഉയര്‍ത്തിയ 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിയാക്കി കേരളം മറികടക്കുകയായിരുന്നു.
കേരളത്തിനായി റോബിന്‍ ഉത്തപ്പയും വിഷ്ണുവിനോദും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ കേരളത്തെ സഹായിച്ചത്. ഉത്തപ്പ 54 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം 91 റണ്‍സെടുത്തു. വിഷ്ണു 38 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 71 റണ്‍സുമായി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണിത്.
ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദില്ലിയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആഞ്ഞടിച്ച ദില്ലി നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെന്ന കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തി. ദില്ലിയെ നായകന്‍ ശിഖര്‍ ധവാനും ലളിത് യാദവുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ധവാന്‍ 48 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സെടുത്തു. മലയാളി താരം ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.