പാലക്കാട്: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന നടത്തിയിരുന്നു. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലും വീടുകളിലും പൊലീസ് പരിശോധന നടത്തിയത്.
അതേസമയം ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിസ് അറസ്റ്റ് ചെയ്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രില്‍ 16നു മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. കൊലയാളികള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്.