ചെന്നൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കക്കാര്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് (Tamil Nadu) വരുന്നു. ചൊവ്വാഴ്ച 16 ശ്രീലങ്കന്‍ പൗരന്മാര്‍, ജാഫ്‌ന, മാന്നാര്‍ മേഖലകളില്‍ നിന്ന് രണ്ട് ബാചുകളായി തമിഴ്‌നാട്ടിലെത്തിയെന്നാണ് വിവരം.
ഇത്തരത്തില്‍ കടല്‍ കടന്നെത്തുന്നവരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. തമിഴ്‌നാട് പോലീസിന്റെ ക്യു ബ്രാഞ്ച് തീരദേശത്ത് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം നടത്തുകയാണ്. ശ്രീലങ്കന്‍ വംശജര്‍ക്കിടയില്‍ നിന്ന് രഹസ്യവിവരം ശേഖരിക്കുന്നുമുണ്ട്. ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗർലഭ്യവും മൂലം അഭയാർത്ഥികൾ പലായനം ചെയ്യുകയാണെന്ന് തമിഴ്‌നാട് പോലിസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഒരു നേരത്തെ ഭക്ഷണത്തിന് 1000 ലങ്കൻ രൂപ വരെ നൽകേണ്ട സാഹചര്യമാണെന്ന് ഇവർ പറയുന്നു. പണം നൽകിയാലും അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ല. പണപ്പെരുപ്പം വീണ്ടുമുയർന്നതോടെ ശ്രീലങ്ക കലാപത്തിന്റെ വക്കിലേക്കു നീങ്ങുകയാണ്. പെട്രോൾ വാങ്ങാൻ വരിനിൽക്കുന്നവർ തമ്മിൽ സംഘട്ടനം വ്യാപകമായതോടെ ഇന്ധന വിതരണ കേന്ദ്രങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.